2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ഹിരണ്യ ഗര്‍ഭ ഉല്‍പ്പത്തി

വീണ്ടും ഒരു ഋഷിപഞ്ചമി കൂടി. 
ബ്ലോഗ്ഗില്‍ എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചിട്ടു കുറെ നാള്‍ ആയി. ഒന്നാമത് സമയം കിട്ടുന്നില്ല പിന്നെ അല്‍പ്പം സമയം കിട്ടിയാല്‍ ഫേസ്ബുക്ക്‌ ന്റെ പുറകെ പോകും. പരമേശ്വരനായ വിശ്വകര്‍മ്മാവിനെ കുറിച്ച് കേട്ടതും വായിച്ചതും ഒക്കെ എഴുതി. പിന്നെ രാഷ്ട്രിയവും സാമൂഹികവും ഒന്നും എഴുതാന്‍ താല്പര്യം ഇല്ല, എഴുതിയിട്ട് കാര്യവുമില്ല. പിന്നെ എന്തെഴുതും ആലോചിച്ചു, തല പുകഞ്ഞു ചിന്തിച്ചു, വായിച്ചു..വലിയ ജ്ഞാനിയും ബുദ്ധിമാനും ചിന്തകനും ഒന്നുമല്ലാത്തത് കൊണ്ട് ചിലതൊന്നും വായിച്ചാല്‍ മനസിലാകുന്നുമില്ല. നെറ്റില്‍ എല്ലാം ഇംഗ്ലീഷ്. വിവര്‍ത്തനം ബുദ്ധിമുട്ടാണ്.അങ്ങനെ നോക്കി നോക്കി അവസാനം ഉപനിഷത്തുകള്‍ കുറച്ചൊന്നു വായിച്ചു. അതിശയം!! എല്ലാം പരബ്രഹ്മത്തെ കുറിച്ച് മാത്രം. പക്ഷെ ഏകാഗ്രത ഇല്ലാതെ വയിക്കുനത് കൊണ്ട് ഒന്നും തലയില്‍ കയറുന്നുമില്ല. ഇടക്ക് ബോറടിക്കുന്നു. കുറെ പേജുകളില്‍ വെറുതെ കണ്ണോടിച്ചു. ഹിന്ദുക്കളായ നമ്മളെയൊക്കെ ചെറുപ്പം മുതല്‍ ഇതൊക്കെ നിര്‍ബന്ധിച്ചു വായിക്കാനും പഠിപ്പിക്കാനും ശ്രമിക്കാത്ത സമൂഹത്തോടും ഗുരുകാരനവന്മാരോടും ചെറിയ അമര്‍ഷവും തോന്നി. പിന്നെ ഒന്നും മനസിലാകാതെ ഇതില്‍ നിന്നും ഞാന്‍ എന്തെഴുതാന്‍ ആണ്. കലക്ക വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കുക ബുദ്ധിമുട്ടല്ലേ. 
അപ്പോഴാണ് തേടിയ വള്ളി കളില്‍ ചുറ്റിയ പോലെ "ഐതരെയോപനിഷിത്ത്" കണ്ടത്. അതില്‍ പരമാത്മാവ്‌ (രൂപമില്ലാത്ത അവസ്ഥ) എങ്ങനെ ഹിരണ്യ ഗര്‍ഭന്‍ (രൂപം അല്ലെങ്ങില്‍ വസ്തു) ആയി എന്ന് വിവരിക്കുന്നു. എന്തായാലും അതെ കുറിച്ച് ഞാന്‍ ചെറുതായി ഒന്ന് വിവരിക്കാം. ഉപനിഷിത്തില്‍ നിന്നും അതെ പടി കോപ്പി ചെയ്യുകയല്ല ഞാന്‍. അതുകൊണ്ട് അതിന്ടെ ശൈലിയുടെയും തെറ്റുകളുടെയും പൂര്‍ണ ഉത്തരവാദി ഞാന്‍ ആയിരിക്കും. ക്ഷമിക്കുക. 
ഐതരെയോപനിഷിത്തില്‍ അഞ്ചു ഖണ്ഡങ്ങള്‍ ഉണ്ട് അതിലെ പ്രഥമ ഖണ്ഡത്തിലെ ഒന്നാം ഗദ്യമായ "ഓം ആത്മാ വാ ഇദമേക എവാഗ്ര ആസീത്" എന്ന് തുടങ്ങി, നാല് ഗദ്യങ്ങള്‍ ആണ് ഹിരണ്യ ഗര്‍ഭ ഉത്ഭവത്തെ കുറിച്ച് പറയുന്നത്. 
ആദ്യ ശ്ലോകത്തില്‍ പരമാത്മാവിന്റെ സൃഷ്ടി സങ്കല്പത്തെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. 
ഇന്ന് കാണുന്ന ഈ ജഗത്തിനെ ഈ രൂപത്തില്‍ ആക്കുനതിനു മുന്‍പ് കാരണാവസ്ഥയില്‍ എകമാത്രമായ (വസ്തുവല്ല) പരമാത്മാവ്‌ മാത്രമേ ഉണ്ടായിരുന്നോളൂ. ആ സമയം പരബ്രഹ്മ പരമാത്മാവിനെ കൂടാതെ മറ്റൊന്നും ഇല്ലായിരുന്നു. അങ്ങനെ സൃഷ്ടിക്കായി പരമ പുരുഷനായ പരമാത്മാവ്‌ ചിന്തിച്ചു " ജീവികളുടെ കര്‍മ്മ ഫലം അനുഭവിക്കുനതിനു വേണ്ടി ഭിന്നങ്ങളായ ലോകങ്ങളെ ഞാന്‍ സൃഷ്ടിക്കും" എന്ന്. 
അങ്ങനെ പരമ പുരുഷനായ പരമാതാവ് അംഭസ്സ്, മരീചി, മര എന്നീ ലോകങ്ങളും ജലവും സൃഷ്ടിച്ചു. സ്വര്‍ഗ്ഗത്തിനും മുകളിലായി കാണുന്ന മഹ:, ജന: തപ:, സത്യലോകവും ഇവയുടെ ആധാരമായ ദ്യുലോകവും ആണ് അംഭസ്സ്. അതിനു താഴെയുള്ള അന്തരീക്ഷവും സൂര്യ ചന്ദ്ര താരഗണങ്ങലും കിരണങ്ങളും ചേര്‍ന്ന ലോകമാണ് മരീചി. അതിനും താഴെയായ പ്രിഥ്വി ലോകമാണ് (മൃത്വി ലോകം) മരം എന്നറിയപ്പെടുന്നത്. അതിനു താഴെ പാതാളം. പിന്നെ ത്രിലോകം, ചതുര്‍ദശ ഭുവനം, സപ്തലോകം അങ്ങനെ ഈ ജഗം മുഴുവന്‍ ആ പരം പുരുഷന്‍ പരമാത്മാവ്‌ സൃഷ്ടിച്ചു. 
സംരക്ഷണം കൂടാതെ ഈ ലോകങ്ങള്‍ക്കു നിലനില്‍ക്കാന്‍ സാധ്യമല്ല. അതിനാല്‍ ഇനി ലോകങ്ങളെ സംരക്ഷിക്കാന്‍ ലോകപാലകന്മ്മാരെ ആവശ്യമുണ്ട് എന്ന് ചിന്തിച്ച് പരമാത്മാവ് ജലം മുതലായ സൂഷ്മ മഹാഭുതങ്ങളില്‍ നിന്നും ഹിരണ്യമായ "പുരുഷനെ" പുറത്തെടുത്തു അതിനെ അംഗോപംഗങ്ങളാല്‍ യുകതമാക്കിയിട്ട് പ്രതിമ (വസ്തു) രൂപത്തിലാക്കി. ഇവിടെ "പുരുഷന്‍" എന്ന് ഉദ്ദേശിച്ചത് പരബ്രഹ്മത്തെയാണ്.
ഇപ്രകാരം ഹിരണ്യഗര്‍ഭ പുരുഷനെ സൃഷ്ടിച്ചിട്ട് അതിന്ടെ അംഗോപംഗങ്ങളെ സങ്കല്‍പ്പ രൂപമായ തപസു ചെയ്തപ്പോള്‍ ആ തപസിന്റെ ഫലമായി ഹിരണ്യഗര്‍ഭ പുരുഷ ശരീരം അല്ലെങ്കില്‍ ആ പരബ്രഹ്മം അല്ലെങ്കില്‍ ആ വസ്തു ഒരു അണ്ഡം പോലെ (ഒരു മുട്ട പോലെ) പൊട്ടി അതില്‍ മുഖവും വായുവും ഉണ്ടായി. പിന്നെ നസികയുടെ രണ്ടു ദ്വാരങ്ങള്‍ ഉണ്ടായി. പിന്നെ രണ്ടു നേത്രങ്ങള്‍ പ്രകടമായി. അതിനു ശേഷം കര്‍ണ്ണങ്ങളുടെ ദ്വാരങ്ങള്‍ ഉണ്ടായി. പിന്നെ ചര്‍മ്മം. അതില്‍നിന്നും രോമങ്ങള്‍. പിന്നെ ഹൃദയം. ഹൃദയത്തില്‍ നിന്നും മനസും ഉണ്ടായി. പിന്നെ നാഭി ഉണ്ടായി. നാഭിയില്‍ ഗുദെന്ദ്രിയവും പിന്നെ ലിംഗവും ഉണ്ടായി. 
തീര്‍ന്നില്ല..ആ പരബ്രഹ്മത്തിന്റെ ആ പരമ പുരുഷന്ടെ മുഖത്തില്‍ നിന്നും വാഗീന്ദ്രിയവും അതിന്ടെ അടിസ്ഥാന ദേവതയായ അഗ്നിയും, നസികയുടെ ദ്വാരത്തില്‍ നിന്നും പ്രാണവായുവും അതില്‍ നിന്നും വായു ഭഗവാനും അശ്വനീകുമാരന്മാരും ഉണ്ടായി. കണ്ണുകളില്‍ നേത്രേന്ദ്രിയവും അതില്‍ നിന്ന് അതിന്ടെ ദേവതയായ സൂര്യനും, ചെവിയില്‍ നിന്ന് ശ്രോതെന്ദ്രിയവും അതില്‍ നിന്ന് അതിന്ടെ ദേവതയായ ദിക്കുകളും, രോമത്തില്‍ നിന്നും ഔഷധങ്ങളും വനസ്പതികളും ഉണ്ടായി. പിന്നെ ഹൃദയത്തില്‍ നിന്നും മനസും അതില്‍ നിന്ന് അതിന്ടെ ദേവതയായ ചന്ദ്രനും, ഗുദെന്ദ്രിയത്തില്‍ നിന്ന് അപാനവായുവും അതില്‍ നിന്ന് മൃത്യു ദേവതയും, ലിംഗത്തില്‍ നിന്ന് വീര്യവും അതില്‍ നിന്ന് ജലവും ഉണ്ടായി. ലിംഗത്തിന്റെ ഉല്‍പത്തിയില്‍ നിന്നും ഉപസ്തെന്ദ്രിയവും അതിന്ടെ ദേവതയായ പ്രജാപതിയും ഉണ്ടായി. 
അങ്ങനെ പരമാത്മാവ്‌ സൃഷ്ടി കര്‍മ്മങ്ങള്‍ എല്ലാം നടത്തി ഹിരണ്യഗര്‍ഭനായി പരമപുരുഷനായി ശ്രീ വിരാട് വിശ്വകര്‍മ്മനായി ഈ ലോകത്തെയും നമ്മളെയുമെല്ലാം പാലിച്ചുകൊള്ളുന്നു.
ഓം വിരാട് വിശ്വകര്‍മ്മണേ നമ: 
ref: (ഉപനിഷത്തുകള്‍ - വി. ബാലകൃഷ്ണന്‍, ഡോ. ആര്‍ ലീലദേവി )